Friday, October 28, 2011

ശാലിയ പൊറാട്ട്

ശാലിയ പൊറാട്ട്

കാസര്‍ഗോഡിന്റെ സാംസ്കാരിക പെരുമയിലെ മറ്റൊരു പ്രധാന കലാരൂപമാണ് ശാലിയപൊറാട്ട്. 
പൂരോത്സവക്കാലത്താണ് ഇത് അരങ്ങേറാറുള്ളത്.ശാലിയ സമുദായക്കരാണ് ഈ കലാരൂപം അവതരിപ്പിക്കാറ്. 
പീലിക്കൊട് രായമംഗലം ദേവിക്ഷേത്രം,നീലേശ്വരം അഞ്ഞൂറ്റമ്പലം ,വീരര്‍കാവ് എന്നീ അമ്പലങ്ങളിലാണ് ഇതു അരങ്ങേറാറുള്ളത്.
പുരാണ കഥകളുമായി ബന്ധപ്പെട്ട ഈ കലാരൂപം പുതിയ കാലഘട്ടത്തില്‍ ആവശ്യമായ ഭേദഗതികളോടെയാണു ഇപ്പോള്‍ അവതരിപ്പിക്കുന്നത്.സാമൂഹിക പ്രശ്നങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് ആക്ഷേപ ഹാസ്യരൂപത്തിലാണ് അവതരിപ്പിക്കുന്നത്.പൊറാട്ട് വേഷങ്ങള്‍ അവരുടെ വായ്ത്താരി കൊണ്ടു കാലികപ്രശ്നങ്ങളെ കുറിക്കു കൊള്ളുന്ന വിധം ആവിഷ്കരിക്കുന്നു.
ക്ഷേത്രസമീപത്തെ   ആല്‍തറയാണ് ഇതിന്റെ രംഗവേദി.വ്യത്യസ്ത വേഷഭൂഷാദികള്‍ അണിഞ്ഞാണ് കഥാപാത്രങ്ങള്‍ അഭിനയത്തിലൂടെ പൊറാട്ട് അവതരിപ്പിക്കുന്നത്.പുരുഷന്മാര്‍ തന്നെയാണ് സ്ത്രീകളുടെ വേഷങള്‍ അണിയുന്നത്.തെരുവിലൂടെ നടന്നുനീങ്ങി  ആദ്യം ജനങ്ങളുമായി ആശയസംവേദനം നടത്തിയതിനു ശേഷമാണ് കലാകാരന്മാര്‍ വേദിയിലേക്കു എത്തുന്നത്.
നാടന്‍ ഭാഷയിലൂടെ സാധാരണക്കരുമായി എളുപ്പം സംവദിക്കുന്ന ഈ കലാരൂപം ഇന്ന് അവസാന തലമുറയിലൂടെയാണിന്നു കടന്നുപോവുന്നത്. 

നാശോന്മുഖമാകുന്ന സാംസ്കാരിക കല .സാംസ്കാരിക നായകന്മാര്‍ കണ്ണ് തുറക്കട്ടെ !

ശാലിയ പൊറാട്ടില്‍ 'മാതൃഭൂമി' പെണ്‍പത്രികയും വിഷയമായി



നീലേശ്വരം: ആനുകാലിക സംഭവ വികാസങ്ങള്‍ ആക്ഷേപഹാസ്യത്തിന്റെ പിന്‍ബലത്തില്‍ ദൃശ്യവത്കരിച്ച ശാലിയ പൊറാട്ട് വൈവിധ്യങ്ങളാല്‍ ശ്രദ്ധേയമായി. സ്ത്രീകളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് 'മാതൃഭൂമി' സംഘടിപ്പിച്ച 'പെണ്‍പത്രിക 2011'ഉം മത്സരത്തില്‍ വിജയിച്ച ബീന, ദീപ, ഹസീന എന്നീ മൂന്ന് സ്ത്രീകള്‍ക്കുള്ള അനുമോദന സമ്മേളനവും പൊറാട്ടില്‍ വിഷയമായി. കടിഞ്ഞിമൂല വീവേഴ്‌സ് കോളനിയിലെ ഡി.രാജനും സംഘവും അവതരിപ്പിച്ച പെണ്‍പത്രിക അവതരണ മികവിലും വേഷത്തിലും മികച്ച നിലവാരം പുലര്‍ത്തി. നീലേശ്വരം തെരുവിലുള്ള അഞ്ഞൂറ്റമ്പലം വീരര്‍കാവിലാണ് പൂരോല്‍സവത്തിന്റെ ഭാഗമായി ശാലിയ പൊറാട്ട് അരങ്ങേറിയത്.

വീരര്‍കാവില്‍ നിന്നും ഒരുങ്ങിയ വേഷങ്ങള്‍ അഞ്ഞൂറ്റമ്പലത്തിലും തളിയില്‍ ശിവക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമായിരുന്നു അഞ്ഞൂറ്റമ്പല പരിസരത്തെ അരയാല്‍ത്തറയില്‍ തങ്ങളുടെ കലാവൈഭവത്തിന്റെ ചെപ്പുകള്‍ തുറന്നത്. മത്സരാടിസ്ഥാനത്തില്‍ നടന്ന പൊറാട്ടില്‍ മുപ്പതോളം വേഷങ്ങള്‍ ഉണ്ടായിരുന്നു. ഗ്രൂപ്പ് വിഭാഗത്തില്‍ എന്‍.രാജേഷും സംഘവും അവതരിപ്പിച്ച പൊങ്കാല ഇടല്‍ ഒന്നാം സ്ഥാനവും ഡി.രാജനും സംഘവും അവതരിപ്പിച്ച പെണ്‍പത്രിക- 2011 രണ്ടാം സ്ഥാനവും നേടി. സീനിയര്‍, സിങ്കിള്‍ വിഭാഗത്തില്‍ മിസ്റ്റര്‍ പിക്കപ്പ്, മരിയാ ഫര്‍ണാണ്ടസ് എന്നീ വേഷങ്ങള്‍ും ജൂനിയര്‍ സിങ്കിളില്‍ നാരദന്‍, തൂപ്പുകാരന്‍ എന്നീ വേഷങ്ങള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് ക്ഷേത്രം സ്ഥാനീകന്‍ കെ.കൃഷ്ണന്‍ ചെട്ട്യാര്‍ സമ്മാനം നല്‍കി. കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. എ.വി.ഗിരീശന്‍ സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു.


ഐതിഹ്യപ്പെരുമയില്‍ ആക്ഷേപഹാസ്യവുമായി ശാലിയ പൊറാട്ട്



നീലേശ്വരം: ഐതിഹ്യപ്പെരുമയില്‍ ആക്ഷേപഹാസ്യവും നര്‍മവും വിതറി നടത്തിയ ആചാര-അനുഷ്ഠാന കലയായ ശാലിയപ്പൊറാട്ട് അരങ്ങ് തകര്‍ത്തു. പൂരോത്സവത്തിന്റെ ഭാഗമായി നീലേശ്വരം തെരുവിലുള്ള അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ ശനിയാഴ്ച സായാഹ്നത്തിലാണ് ശാലിയപ്പൊറാട്ട് അരങ്ങേറിയത്. ആനുകാലിക സംഭവങ്ങളായ വനിതാസംവരണം, സ്ത്രീകളുടെ പ്രതിഷേധമാര്‍ച്ച്, തൂപ്പുകാരികള്‍ , ത്രാസ് സീല്‍ വെക്കുന്നവര്‍ , പുതിയ ഉത്പന്നങ്ങളുടെ വില്പനക്കാര്‍ , ഉഴിച്ചിലുകാര്‍ , കൈനോട്ടക്കാര്‍ , സോപ്പ് വില്പനക്കാര്‍ തുടങ്ങിയ വേഷങ്ങള്‍ മികവുറ്റതായിരുന്നു. വിവിധ വിഭാഗങ്ങളിലായി നാല്പതോളം വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. ആചാരവേഷങ്ങളായ അഷ്ടകൂടംഭഗവതി, നരി, ആലാമി, പാങ്ങോന്മാര്‍ , ചേകോന്മാര്‍ , വാഴപ്പോതി, വിവിധ സാമുദായിക വേഷങ്ങളായ കൊങ്ങിണി, ഈഴവന്‍, മണിയാണി തുടങ്ങിയ വൈവിധ്യമാര്‍ന്ന വേഷങ്ങളും ശാലിയപ്പൊറാട്ടിനെ അവിസ്മരണീയമാക്കി. സീനിയര്‍ ഗ്രൂപ്പ് വിഭാഗത്തില്‍ ഡി.രാജനും സംഘവും അവതരിപ്പിച്ച വനിതാസംവരണം പ്രതിഷേധമാര്‍ച്ച് ഒന്നാംസമ്മാനവും കെ.രാജീവനും സംഘവും അവതരിപ്പിച്ച സ്ത്രീസംവരണം 50 ശതമാനം രണ്ടാംസ്ഥാനവും പി.കെ.കരുണാകരനും സംഘവും അവതരിപ്പിച്ച സ്വീപ്പേഴ്‌സ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ഗ്രൂപ്പില്‍ കൈനോട്ടക്കാരി, കാവടി, ആലാമികളും, സീനിയര്‍ സിംഗിളില്‍ കെ.ജയന്‍, കെ.പുരുഷു, പി.കണ്ണന്‍ എന്നിവരും ജൂനിയര്‍ സിംഗിളില്‍ വാമനന്‍,  ക്ളിനിങ്‌ലേഡി, മൊബൈല്‍ സംസ്‌കാരത്തിന്റെ വഴിയില്‍ എന്നീവേഷങ്ങള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സരവിജയികള്‍ക്ക് ക്ഷേത്ര സ്ഥാനികന്മാരായ കെ.കൃഷ്ണന്‍ ചെട്ട്യാര്‍, പി.കുഞ്ഞിരാമന്‍ നമ്പൂതിരി ചെട്ട്യാര്‍ എന്നിവര്‍ കാഷ് അവാര്‍ഡുകള്‍ വിതരണംചെയ്തു. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ടി.ടി.വി. ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. ആഘോഷ ക്കമ്മിറ്റി സെക്രട്ടറി കെ.ബാലചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും അഡ്വ. കെ.വി.രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

28th March 2010 01:03:02 AM

കാസര്‍കോഡ് വാര്‍ത്തയില്‍ നിന്നും.....

No comments:

Post a Comment